അശോകൻ ചരുവിൽ എഴുതുന്നു

അശോകൻ ചരുവിൽ എഴുതുന്നു

യുവതികളെ തടയുന്നതിനുവേണ്ടി ശബരിമലയിൽ സവർണ്ണ പൗരോഹിത്യ ഗുണ്ടകൾ നടത്തുന്ന അക്രമങ്ങൾ ലോകം മുഴുവൻ ശ്രദ്ധിക്കുകയാണ്. നിരവധി വിദേശ മാധ്യമ പ്രതിനിധികൾ കൗതുകത്തോടെ അതെല്ലാം നിരീക്ഷിച്ച് ലോകത്തെ അറിയിക്കുന്നു. ഈ നൂറ്റാണ്ടിലും ഈ 2018ലും സ്ത്രി അശുദ്ധയാണെന്ന് കരുതുന്ന ഒരു സമൂഹമുണ്ട് എന്നറിയുന്നത് പരിഷ്കൃതലോകത്തിന് അപഹസിച്ചു ചിരിക്കാനുള്ള വകയായി.

കേവലം രണ്ടു മാസങ്ങൾക്ക് പ്രളയപ്രതിരോധത്തിന്റെ പേരിൽ ലോകത്തിന്റെ മുമ്പാകെ തിളങ്ങിനിന്ന ജനതയാണ് നാം കേരളീയർ. അതെല്ലാം ഏതാനും ദിവസങ്ങൾകൊണ്ട് നഷ്ടപ്പെട്ടു. ലോകം മുഴുവൻ പരന്നു കിടക്കുന്ന പ്രവാസി ജനതയായിരിക്കും ഇതിന്റെ പേരിൽ ഏറ്റവും കൂടുതൽ അപമാനിക്കപ്പെടുക. മലയാളിക്കുട്ടികൾ യൂറോപ്പിലും അമേരിക്കയിലും പോയി പഠിക്കുന്നു. സാങ്കേതിക ഗവേഷണ രംഗത്ത് വലിയ സംഭാവനകൾ ചെയ്യുന്നു. അവരുടെ മികവിലൂടെയാണ് ഇന്ന് കേരളത്തിന്റെ യശസ്സ് ഉയർന്നു നിൽക്കുന്നത്. ഇനി തദ്ദേശീയർ ഏതോ പ്രാകൃതമായ അന്ധകാരയുഗത്തിൽ നിന്നു വന്ന, സംസ്കാരമില്ലാത്ത, അപരിഷ്കൃതരായ സ്ത്രീവിരുദ്ധർ എന്ന നിലയിലായിരിക്കും പ്രവാസി കേരളീയരെ നോക്കുക.

സ്ത്രീസമത്വം എന്നത് ഇന്ന് ലോകം ഏതാണ്ടും കൈവരിച്ചിരിക്കുന്ന ലക്ഷ്യമാണ്. എല്ലാ മേഖലകളിലും ഇന്ന് പുരുഷനൊപ്പം സ്ത്രീ ഉണ്ട്. ചില രംഗത്ത് പുരുഷന് ഒരടി മുന്നിൽ. മതരാഷ്ട്മായ സൗദി അറേബിയയിൽ പോലും അവൾ വികസനത്തിന്റെ ചക്രം തിരിക്കുന്നു. അന്നേരം നൂറു ശതമാനം സാക്ഷരതയുള്ള, വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും യു.എസിനും യു.കെ.ക്കും സമാനമായ പുരോഗതി കൈവരിച്ച ഒരു സമൂഹം ആർത്തവമുണ്ട് എന്ന കാരണത്താൽ സ്ത്രീയെ തടയുന്നു. ഭരണഘടനയേയും പരമോന്നത കോടതിയേയും വെല്ലുവിളിച്ചു കൊണ്ട് അവളെ സംഘടിതമായി ആക്രമിക്കുന്നു. തെറിവിളിക്കുന്നു. അപമാനിക്കുന്നു. അക്രമികളിൽ നിന്നു രക്ഷപ്പെടാൻ വനിതയായ വിദേശ മാധ്യമ പ്രവർത്തക ഹെൽമറ്റ് വെച്ച് നടക്കുന്ന ദൃശ്യം കേരളത്തിന്റെ യശസ്സിനെ ആറടി മണ്ണിൽ കുഴിച്ചുമൂടും.

അപമാനം കൊണ്ട് തല താഴ്ത്തട്ടെ.

Comments

Popular posts from this blog

തിരിച്ചുവരുന്ന തിരണ്ടു കല്ല്യാണങ്ങള്‍

Read the Affidavit filed by the Travancore Devaswom Board